മോദിക്കും ഒരുമുഴം മുൻപേ നിർണായക ധൗത്യവുമായി അജിത് ഡോവൽ ; കശ്മീര്‍ വിഷയം സജീവമായി നില്‍ക്കെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി
കശ്മീര്‍ വിഷയം സജീവമായി നില്‍ക്കെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. കാശ്മീർ വിഷയം പാകിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ചർച്ചയാക്കാനുദ്ദേശിക്കുന്ന വേളയിലാണ് നിർണായക ദൗത്യവുമായി അജിത് ഡോവൽ റഷ്യയിലെത്തിയത്. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്താനാണ് അജിത് ഡോവല്‍ റഷ്യയിലെത്തിയത്. കശ്മീരില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ക്ക് റഷ്യ പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ സന്ദര്‍ശനം
ചൈനയുടെ പിന്തുണയോടുകൂടി കാശ്മീർ വിഷയത്തെ യു.എൻ രക്ഷാസമിതിയിൽ എത്തിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളിയത് റഷ്യയുടെ പൂർണ പിന്തുണയോടു കൂടിയായിരുന്നു. റഷ്യൻ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴികെയുള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
അടുത്തമാസം റഷ്യയിലെ വ്ളാദിവൊസ്‌ടോകിൽ വച്ചുനടക്കുന്ന കിഴക്കൻ സാമ്പത്തിക ഉച്ചകോടിക്ക് പങ്കെടുക്കുവാനായി നരേന്ദ്ര മോദി എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ചർച്ചവിഷയമടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനും, ഇന്ത്യൻ ഭാഗത്തുനിന്നുള്ള നിർണായക തീരുമാനങ്ങൾ അറിയിക്കുവാനു ഡോവൽ ഇപ്പോൾ റഷ്യയിൽ സന്ദർശനം നടത്തുന്നത്. ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കേണ്ട ആവശ്യകതയെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെകുറിച്ചും റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഡോവൽ ചർച്ച നടത്തും. ഇതിനുപുറമേ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ഡയറക്ടര്‍ ദിമിത്രി റൊഗോസിനുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വ്‌ളാദിവൊസ്‌ടോക്ക് ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഉച്ചകോടിക്കായി അടുത്തമാസം റഷ്യയിലെത്തുന്ന നരേന്ദ്രമോദി റഷ്യയുമായി ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വ്‌ളാദിവൊസ്‌ടോക്ക് ഉച്ചകോടിയില്‍ ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ ബംഗ്ലാദേശ് സ്വാഗതം ചെയ്തു. ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു. ജമ്മുകശ്മീരില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
ഇന്ത്യന്‍ നടപടിയില്‍ പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ സങ്കീര്‍ണമായ വിഷയമാണെന്ന് ആവര്‍ത്തിച്ച ട്രംപ് ഇരുപ്രധാനമന്ത്രിമാരോടും താന്‍ ഫോണിലൂടെ സംസാരിച്ചെന്നും അറിയിച്ചു. അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചത്. നേരത്തെ യു എന്‍ സുരക്ഷാ കൗണ്‌സിലിലും കശ്മീര്‍ വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേത്.
https://www.facebook.com/Malayalivartha