ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയത് ട്രൂഡോ; തുറന്നടിച്ച് സഞ്ജയ് കുമാർ വർമ്മ...
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം മുറുകുകയാണ്. ഖലിസ്ഥാന്‍ ഭീകരനായ നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി. തര്‍ക്കത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഒക്ടോബറില്‍ പുറത്താക്കി. പിന്നാലെ ആക്ടിംഗ് ഹൈക്കമീഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.
ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ തുറന്നടിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിടിവി (കാനഡാസ് പ്രൈവറ്റ് ബ്രോഡ്കാസ്റ്റർ) ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.
ഏതൊരു കൊലപാതകവും തെറ്റാണ്. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാർ കൊലപാതകത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമർപ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിജ്ജാർ വധത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ട്രൂഡോ ശ്രമിച്ചതെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഖലിസ്ഥാൻ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചിട്ടുണ്ട്. അത് രാജ്യ താല്പര്യമാണ്. കാനഡയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും രാജ്യത്ത് നരഹത്യ, കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കാനഡയുടെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ അത്തരത്തിൽ യാതൊരു വിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അന്യായമായ കൊലപാതകങ്ങൾ നടത്താതിരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കനേഡിയൻ പാർലമെന്റിൽ വെച്ച് നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നത്. കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നായിരുന്നു കാനഡയുടെ വാദങ്ങളോട് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കനേഡിയൻ അതിർത്തികളിൽ വഴിയൊരുക്കുകയാണെന്നും ഇന്ത്യ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 18ന് കാനഡയുടെ പാർലമെന്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ "വിശ്വസനീയ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാനഡ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതിനുപിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചത്.
എന്നാൽ, ഈ ആരോപണം തെളിയിക്കാനാവശ്യമായ തെളിവ് ഹാജരാക്കുന്നതിൽ കാനഡ പരാജയപ്പെട്ടു. ഒരു വർഷംനീണ്ട അന്വേഷണത്തിന്റെ ഫലമായി "വ്യക്തവും ആർക്കും നിഷേധിക്കാനാകാത്തതുമായ തെളിവ്’ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് കുമാർ വർമയടക്കം ആറുപേരെ ചോദ്യം ചെയ്യാനായി, അവർക്ക് നയതന്ത്ര പ്രതിനിധി എന്ന നിലയിലുള്ള സംരക്ഷണ കവചം ഇന്ത്യ എടുത്തുകളയണമെന്നും കാനഡ ആവശ്യപ്പെട്ടതോടെയാണ് പുതിയ നയതന്ത്ര യുദ്ധത്തിന് തുടക്കമായത്.
ഇതേത്തുടർന്ന് സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ ഇന്ത്യ തയ്യാറായപ്പോൾ ഇന്ത്യൻ ഹൈക്കമീഷണർ ഉൾപ്പെടെ ആറുപേരെ കാനഡ പുറത്താക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യയാകട്ടെ കാനഡയുടെ ഇന്ത്യൻ ഹെഡ് ഓഫ് മിഷൻ സ്‌റ്റീവാർട്ട് റോസ് വീലർ ഉൾപ്പെടെ ആറുപേരെയും പുറത്താക്കി. ശനിയാഴ്ചയ്‌ക്കകം ഇവർ രാജ്യം വിടണമെന്നാണ് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിലും ഇതേ രീതിയിൽ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.
റോയൽ കനേഡിയൻ മൗണ്ടണ്ട് പൊലീസും കനേഡിയൻ വിദേശമന്ത്രാലയവുമാണ് തെളിവുകളൊന്നും ഹാജരാക്കാതെ ഈ ആരോപണം ഉയർത്തുന്നത്. കാനഡയുടെ ആരോപണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ സുചിന്തിതമായ വാദം. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ വോട്ടെടുപ്പുകളിൽ 26 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള ജസ്റ്റിൻ ട്രൂഡോ ജനസംഖ്യയിൽ രണ്ടുശതമാനത്തിലധികമുള്ള സിഖുകാരുടെ വോട്ടിൽ കണ്ണുനട്ടാണ് ഇന്ത്യക്കെതിരെ ആരോപണം ചൊരിയുന്നതെന്നും ഇന്ത്യൻ വിദേശമന്ത്രാലയം പറഞ്ഞു.
ഇന്ത്യൻ സുരക്ഷയെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്നതാണ് ഖലിസ്ഥാൻ വിഘടനവാദം എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ വിഘടനവാദം ഏതുകോണിൽ നിന്നുയർന്നാലും അതിനെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കുകയും വേണം. എന്നാൽ, കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖുകാരിൽ ചെറുന്യൂനപക്ഷം മാത്രമാണ് ഖലിസ്ഥാൻ വാദത്തെ പിന്തുണയ്‌ക്കുന്നതെന്ന കാര്യം നാം മറന്നുപോകരുത്. നയതന്ത്രം സൂക്ഷ്‌മമായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് രാജ്യതാൽപ്പര്യത്തെ ഹാനികരമായി ബാധിക്കും.
https://www.facebook.com/Malayalivartha