ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രിയും ബിലാവൽ ഭൂട്ടോയും

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ പ്രതിരോധ മന്ത്രിയും ഇന്ത്യക്ക് യുദ്ധം സംബന്ധിച്ച മുന്നറിയിപ്പ് നൽകി.പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ സാധ്യതയാണ് പാക്ക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ പാക് സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നാണ് പാകിസ്താൻ്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ നടപടികൾ അനുസരിച്ചായിരിക്കും പാക്കിസ്ഥാൻ്റെ പ്രതികരണം എന്നാണ് പാക് മുന്നറിയിപ്പ്. സമഗ്രമായ ആക്രമണം എന്തെങ്കിലും ഉണ്ടായാൽ യുദ്ധം തന്നെ ഉണ്ടാകും എന്നാണ് പാക് പ്രതിരോധമന്ത്രി പറയുന്നത്.
മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും മുന്നറിയിപ്പുമായി വന്നിട്ടുണ്ട് . ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും എന്നായിരുന്നു ബിലാവൽ ഭൂട്ടോ പറഞ്ഞത് . പഹൽഗാം ആക്രമണത്തിന് പാകിസ്താനെ ബലിയാടാക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണിതെന്നും ഭൂട്ടോ ആരോപിക്കുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ കൂടെയായ ഭൂട്ടോ പ്രതികരണവുമായി എത്തുകയായിരുന്നു. സിന്ധു നദി പാകിസ്താൻ്റേതാണെന്നും അത് പാകിസ്താൻ്റേതായി തുടരുമെന്നും ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു എന്നും ഭൂട്ടോ പറഞ്ഞു. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഇസ്ലാമാബാദുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിയിരുന്നു. പാകിസ്താൻ സൈനിക മേധാവികളെ പുറത്താക്കിയും, സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചും ഇന്ത്യ തുടർ നടപടികൾ സ്വീകരിച്ചു. അട്ടാരി ലാൻഡ് ട്രാൻസിറ്റ് പോസ്റ്റ് അടച്ചുപൂട്ടിയിരുന്നു. ഇതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്.
'ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ പൂര്‍ണതോതിലുളള ഒരു സംഘര്‍ഷ സാധ്യതയെക്കുറിച്ച് ലോകം ആശങ്കപ്പെടണം. പാകിസ്താന്‍ എന്തിനും തയ്യാറാണ്. സാഹചര്യം വഷളായാല്‍ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കും. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം ഇന്ത്യ നടത്തുകയാണെങ്കില്‍ പാകിസ്താന്‍ സൈന്യം സുസജ്ജമാണ്. ഞങ്ങള്‍ തിരിച്ചടിക്കും. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്.'-എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്.
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കും ഗൂഢാലോചന നടത്തിയവർക്കും കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തീവ്രവാദത്തിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങൾ ഇല്ലാതാക്കാനുള്ള സമയം അതിക്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദികളെ തകർക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത് .
https://www.facebook.com/Malayalivartha