കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്
കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രമാണെന്നും ,വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേവലം രാഷ്ട്രീയ പോരാട്ടത്തിന് ഉപരി നാളിതുവരെ നടത്തിയിട്ടുള്ള ആദർശ രാഷ്ട്രീയത്തിന്റെ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി
ഒരിടത്തും ജയിക്കാൻ സാധ്യത ഇല്ലാതിരുന്നപ്പോൾ വയനാട്ടിലെ ചെറിയ സാധ്യത കണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നത്. ഇതേ സാധ്യത മുന്നിൽകണ്ടാണ് പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. നാളെ റോബർട്ട് വധേരയും വയനാട്ടിൽ മത്സരിച്ചു കൂടെന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണ വീരനാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മറ്റൊരിടത്ത് ജയിച്ചപ്പോൾ കറവപ്പശുവിനെ രാഹുൽ ഗാന്ധി കറിവേപ്പിലയാക്കി. കറവ പശു - കറിവേപ്പില നയം തന്നെയായിരിക്കും പ്രിയങ്കാ ഗാന്ധിയും സ്വീകരിക്കാൻ പോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാൻ മത്സരിക്കുകയാണ് കോൺഗ്രസ്. എന്നാൽ ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ അഴിമതിയുടെയും കുംഭകോണത്തിന്റെയും ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതിച്ഛായയാണ്. അതേ പ്രതിച്ഛായ തന്നെയാണ് പ്രിയങ്ക ഗാന്ധിയിലും നാം കാണാൻ പോകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു
കോൺഗ്രസ് കുടുംബത്തിന്റെ അരിയിട്ട് വാഴ്ചക്ക് അനുകൂലമായാണ് ഇടതുപക്ഷത്തിന് നിലപാടെന്നും, സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ പരിശ്രമിച്ച ഇടതുപക്ഷം വയനാട്ടിൽ മത്സരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപിക്ക് സ്വാധീനം വർദ്ധിക്കുമെന്നതിനാലാണ് തങ്ങൾ വയനാട്ടിൽ മത്സരിക്കുന്നതെന്ന ഇടതുപക്ഷത്തിന്റെ നിലപാട് അപഹാസ്യം ആണെന്നും കൃഷ്ണദാസ് പരിഹസിച്ചു .
സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച്, കോർപ്പറേഷൻ കൗൺസിലറായി, ജോലി ഉപേക്ഷിച്ച് ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നവ്യ ഹരിദാസിനെയാണ് വയനാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് യോഗ്യതയാണ് പ്രിയങ്ക ഗാന്ധിക്ക് അവകാശപ്പെടാൻ ഉള്ളതെന്നും, നവ്യ ഹരിദാസ് നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നൂറിലൊന്ന് അവകാശപ്പെടാൻ പ്രിയങ്ക ഗാന്ധിക്ക് അർഹതയുണ്ടോയെന്നും കൃഷ്ണദാസ് ചോദിച്ചു.
https://www.facebook.com/Malayalivartha