സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!
വിവിധ മേഖലകളിൽ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ഏതുനിമിഷവും തൊഴിൽ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. ഗൾഫ് നാടുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന ആരോഗ്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് കൂട്ടുകയാണ് സൗദി ഭരണകൂടം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കനുള്ള തീരുമാനമാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരച്ചടിയാവുന്ന തീരുമാനമാണിത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന റേഡിയോളജി, മെഡിക്കല്‍ ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യന്‍ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് കൂടുതല്‍ സ്വദേശികളെ നിയമിക്കുക. 2025 ഏപ്രില്‍ 17 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.
പ്രഖ്യാപനത്തിന് ആറു മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തീരുമാനം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കും. 2025 ഒക്ടോബര്‍ 17 മുതല്‍ സൗദിവല്‍കരണ നിരക്ക് രാജ്യവ്യാപകമായി എല്ലാ ആരോഗ്യ സൗകര്യങ്ങള്‍ക്കും ബാധകമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റേഡിയോളജി പ്രൊഫഷനില്‍ സൗദിവല്‍കരണം 65 ശതമാനമായും മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷനില്‍ 70 ശതമാനമായും ചികിത്സാ പോഷകാഹാര തൊഴില്‍ മേഖലയില്‍ 80 ശതമാനമായും ഫിസിയോതെറാപ്പി പ്രൊഫഷനില്‍ 80 ശതമാനമായുമാണ് സ്വദേശിവല്‍കരണ തോത് ഉയര്‍ത്തുക. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അല്‍-ഖോബാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ എല്ലാ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സൗകര്യങ്ങള്‍ക്കും മറ്റ് പ്രദേശങ്ങളിലെ വലിയ ആരോഗ്യ സൗകര്യങ്ങള്‍ക്കും ഇത് തുടക്കത്തില്‍ ബാധകമാകും.
സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ഉത്തേജകവും ഉത്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രാദേശികവത്ക്കരണം, തൊഴിലുകള്‍, ആവശ്യമായ ശതമാനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വിശദീകരിക്കുന്ന നടപടിക്രമങ്ങളടങ്ങിയ ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. നിയമം ലംഘിക്കുന്നതവര്‍ക്കെതിരെ കനത്ത പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മാത്രമല്ല, യുഎഇയിലും സ്വദേശിവത്ക്കരണം കടുപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ ഈ വര്‍ഷം ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ആഹ്വാനം ചെയ്ത് കഴിഞ്ഞു. 2024 ഡിസംബര്‍ 31-ന് മുമ്പായി ഒരാളെയെങ്കിലും നിയമിക്കണമെന്നതാണ് വ്യവസ്ഥ. 14 പ്രധാന സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 12,000-ത്തിലധികം കമ്പനികള്‍ക്ക് തീരുമാനം ബാധകമാണ്.
ധനകാര്യവും ഇന്‍ഷുറന്‍സും, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, ശാസ്ത്ര, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, പിന്തുണാ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യവും സാമൂഹിക പ്രവര്‍ത്തനവും, കലയും വിനോദവും, ഖനനം, നിര്‍മ്മാണം, മൊത്ത, ചില്ലറ വ്യാപാരം, ഗതാഗതവും സംഭരണവും, താമസം തുടങ്ങിയ മേഖലകള്‍ക്ക് നിയമം ബാധകമാണ്.
https://www.facebook.com/Malayalivartha