പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!
പൊതുമാപ്പ് പ്രയോജനപ്പടുത്തി പ്രവാസികളെ സഹായിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അക്ഷീണം പരിശ്രമിക്കുകയാണ്. പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് ഇതിനോടകം സേവനം നൽകി.അവസരം പ്രയോജനപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണമെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അഭ്യർഥിച്ചു.
ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. ഇതുവരെ സഹായം തേടി എത്തിയവരിൽ 1300 പേർക്ക് പാസ്പോർട്ട്, 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് 1500 പേർക്ക് എക്സിറ്റ് പെർമിറ്റ് എന്നിവ നൽകി. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും യാത്ര വിലക്കുള്ളവരാണ്. ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല.
വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് നൽകാനുള്ള സൗകര്യം കോൺസുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററിൽ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. ജിഡിആർഎഫ്എയുടെ അൽ അവീർ സെന്ററിലും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു യുഎഇ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ നിയമ ലംഘകർക്കെതിരായ നടപടി കടുപ്പിക്കും.
പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അറിയിച്ചു. എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൂചിപ്പിച്ചു.
നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പ്. അനധികൃത താമസത്തിന്റെ കാലയളവ് എത്ര പഴയതാണെങ്കിലും പിഴയിൽ കുടിശ്ശിക ഉണ്ടെങ്കിലും നിരുപാധികം മാപ്പുനൽകിയാണ് വിദേശികൾക്ക് രാജ്യം വിടാനോ രേഖകൾ ശരിപ്പെടുത്താനോ യുഎഇ അവസരമൊരുക്കുന്നത്.
അപേക്ഷകരുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം പിഴ കൂടാതെ രാജ്യം വിട്ടു പോകുന്നതിന് എക്സിറ്റ് പാസ് നൽകും. നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർക്ക് നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാം. അല്ലാത്തവർ വിരലടയാളം രേഖപ്പെടുത്തിയ ശേഷം അപേക്ഷിക്കണം. എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ വിമാന ടിക്കറ്റ് എടുത്ത് ഈ മാസം 31നകം രാജ്യ വിടണം. ആനുകൂല്യം പ്രയോജനപ്പെടുത്തി പോകുന്നവർക്ക് പുതിയ വീസയിൽ തിരിച്ചെത്താം. എന്നാൽ ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും.
https://www.facebook.com/Malayalivartha