മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ, ഉംറ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട്ടുകാരന് സംഭവിച്ചത്

ഉംറ തീർത്ഥാടനത്തിനിടെ മലയാളി തീർത്ഥാടകനെ കാണാതായി. കോഴിക്കോട് നിന്ന് എത്തിയ തീർത്ഥാടകനാണ് കാണാതായത്. ഉംറ തീർഥാടനത്തിനായി മക്കയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം മനസ്സിലായത്. കഴിഞ്ഞ 28 മുതൽ കാണാതായ കോഴിക്കോട്, കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസിന് വേണ്ടി സാമൂഹിക പ്രവർത്തകർ അടക്കം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
നാട്ടിൽ നിന്നുമെത്തിയ അദ്ദേഹം മക്കയിൽ നിന്നും അവസാനമായി കഴിഞ്ഞ മാർച്ച് 28നാണ് ഫോണിൽ വിളിച്ചതെന്നും ഹറമിനകത്ത് മതാഫിൽ ആണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.
പിന്നീട് വീടുമായി ബന്ധപ്പെട്ടിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാകുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മക്കയിൽ ഇബ്രാഹിം ഖലീൽ റോഡിൽ ആണ് താമസമെന്നുമുള്ള വിവരങ്ങൾ വീട്ടിൽ അറിയിച്ചിരുന്നു.
പൊലീസിന്റെയും ഒപ്പം ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിരുന്നു. മക്കയിലും പരിസരങ്ങളിലും ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സ്ആപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ഇദ്ദേഹത്തെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ബന്ധപ്പെടണമെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന മുജീബ് പൂക്കോട്ടൂരും ബന്ധുക്കളും അഭ്യർഥിച്ചു. +966502336683(മുജീബ് പൂക്കോട്ടൂർ, സൗദി), +91 7736539718 (ഇന്ത്യ), +965 95583993 (കുവൈത്ത്), +971 553176778 (യുഎഇ).
അതേ സമയം ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് വലിയ ജനതിരിക്കാണ് മക്കയിലും സമീപ പ്രദേശത്തുമെല്ലാം ഉള്ളത്. ഈ തിരക്ക് നിയന്ത്രിക്കാൻ വേണ്ടി നിരവധി സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha