കൈകുഞ്ഞുമായി മലയാളി യുവതി പ്രവാസമണ്ണിൽ കുടുങ്ങിയത് മാസങ്ങളോളം; ഒടുവിൽ സ്നേഹത്തണലിൽ നാട്ടിലേക്ക്...

കൈക്കുഞ്ഞുമായി ഷാർജയിൽ ദുരിതത്തിലായ തൃശൂർ സ്വദേശിനി നാട്ടിലേക്ക്...
ഇന്നലെ രാത്രി 10.45നുള്ള ഇൻഡിഗോ വിമാനത്തിൽ റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു . മാസങ്ങളായി ഒന്നര വയസ്സുകാരനായ മകനോടൊപ്പം ഷാർജയിൽ കുടുങ്ങിക്കിടന്ന ഇവരെക്കുറിച്ച് നേരത്തെയും നമ്മൾ റിപ്പോർട്ട് ചെയ്തതാണ്..ഇപ്പോഴിതാ യുവതി സുരക്ഷിതയായി വീടണഞ്ഞു എന്ന വാർത്തയും വരുന്നു..
സാമൂഹിക പ്രവർത്തകരായ കിരൺ രവീന്ദ്രൻ, ബിപിൻ ജോസ്, യുഎഇ ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ. ഫരീദ്, ഉമ്മുൽഖുവൈൻ കമ്മിറ്റി പ്രസിഡന്റ് വിദ്യാധരൻ, വൈസ് പ്രസിഡന്റുമാരായ വഹീദ കബീർ, അബ്ദുൽ കരീം പൂച്ചങ്കൽ,ശിൽപാ നായർ, കലേഷ്, സുരേഷ് കുമാർ, രാധിഷ് എന്നിവരാണ് കൂടെ നിന്നത്. വാടക കുടിശ്ശിക പ്രശ്നം പരിഹരിക്കാനും കുട്ടിക്ക് പാസ്പോർട് എടുക്കാനും കിരൺ രവീന്ദ്രൻ സഹായിച്ചപ്പോൾ, രണ്ടുപേർക്കും ഔട്ട് പാസ് വാങ്ങിക്കൊടുക്കാൻ ബിപിൻ ജോസ് മുൻകൈയെടുത്തു.
ഇരുവർക്കും വിമാന ടിക്കറ്റ് നൽകി വിമാനത്താവളത്തിൽ യാത്രയാക്കിയത് ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളാണ്. മൂന്ന് വർഷം മുൻപാണ് യുവതി ഷാർജയിൽ ഷെഫായിരുന്ന ഭർത്താവിന്റെ അരികിലേയ്ക്ക് വന്നത്. പിന്നീട് ഭർത്താവ് ജോലി രാജിവച്ചു പുതിയ വീസയ്ക്ക് വേണ്ടി മലയാളിയായ തമ്പാൻ എന്നയാൾക്ക് പണം നൽകി. എന്നാൽ അയാൾ ചതിച്ചു, പണവുമായി മുങ്ങി. ഇതോടെ പലയിടത്തും പോയി ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഭർത്താവിനെ ഫെബ്രുവരി ആദ്യം പൊലീസ് പിടികൂടി.
ഈ വർഷത്തെ പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാർക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ, താമസിക്കുന്ന കെട്ടിടത്തിന് താഴെ പരിചയക്കാരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഇയാളെ സിഐഡി പിടികൂടുകയായിരുന്നു. 20 ദിവസത്തിന് ശേഷം ഡൽഹിയിലേക്ക് കയറ്റിയയക്കുകയും ചെയ്തു. ഇതോടെ യുവതിയും കുഞ്ഞും ഷാർജയിൽ നിരാലംബരായിത്തീർന്നു. മറ്റു പലരും സഹായിച്ചതുകൊണ്ടാണ് ഭക്ഷണം പോലും ലഭിച്ചത്. വിശന്ന് കരയുന്ന കുഞ്ഞായിരുന്നു യുവതിയുടെ ഏറ്റവും വലിയ സങ്കടം.
കുട്ടി ഷാർജയിലായിരുന്നു ജനിച്ചത്. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഇതുവരെ കുട്ടിക്ക് പാസ്പോർട് എടുത്തിരുന്നില്ല. താമസ സ്ഥലത്തിന്റെ വാടക 3 മാസം കുടിശ്ശിക വന്നതിനാൽ അതും പ്രതിസന്ധിയിലായി. 3,900 ദിർഹമാണ് നൽകാനുണ്ടായിരുന്നത്. നിത്യച്ചെലവിന് പോലും വകയില്ലാത്ത യുവതി ഷെയറിങ്ങിന് താമസിക്കുന്ന ഫ്ലാറ്റുടമയുടെ കാരുണ്യം കൊണ്ടാണ് കഴിഞ്ഞുപോന്നത്. വാടക കുടിശ്ശിക, വീസാ കാലാവധി കഴിഞ്ഞതിനാൽ അതിന്റെ പിഴ, കുട്ടിക്ക് പാസ്പോർട്, രണ്ടുപേർക്കും ഔട്ട് പാസ് എന്നിവയക്കെല്ലാം കൂടി ഏതാണ്ട് എണ്ണായിരത്തോളം ദിർഹം വേണ്ടിവന്നു
ഈ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ അവസാനം വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ്. വീസയോ മറ്റു താമസ രേഖകളോ ഇല്ലാത്തവർക്ക് പിഴയൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ യുഎഇ സർക്കാർ നൽകി സുവർണാവസരം നൂറുകണക്കിന് ഇന്ത്യക്കാർ ഉപയോഗിച്ചു. പക്ഷേ, മലയാളികളടക്കം ഒട്ടേറെ പേർ ഈ യുഎഇ സർക്കാരിന്റെ ഈ കനിവിനെ അവഗണിച്ചു യുഎഇയിൽ തുടരുന്നു. ഇവരെ വ്യാപക തിരച്ചിലിലൂടെ പിടികൂടുമെന്നും ശിക്ഷിക്കുകയും പിന്നീട് തിരിച്ചുവരവിന് സാധിക്കാത്ത വിധം വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമാണ് യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് 20 ദിവസം തടവിൽ പാർപ്പിച്ച ശേഷം നാടുകടത്തിയത്. ഇയാളടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും പൊലീസിന്റെ വലയിലാകുന്നുണ്ട്. അതുകൊണ്ട് അനധികൃത താമസക്കാർ എത്രയും പെട്ടെന്ന് താമസ രേഖകൾ സാധുതയുള്ളതാക്കാനോ അല്ലെങ്കിൽ പൊലീസിൽ കീഴടങ്ങി ശിക്ഷയേറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങാനും സന്നദ്ധരാവണം.
https://www.facebook.com/Malayalivartha